

ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും രക്തമയം മാറാതെ അലോസരപ്പെടുത്തുന്ന ചരിത്രസ്മരണയായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു രണ്ടാം ലോക മഹായുദ്ധം. മനുഷ്യവര്‍ഗ്ഗം കണ്ട, ഏറ്റവും വ്യാപകദുരന്തമുണ്ടാക്കിയ മഹാദുരന്തം എന്ന നിലയില്‍ മാത്രമല്ല, ഒരു സമഗ്രാധിപത്യത്തിന്‍റെ വംശവെറി എവിടംവരെ പോകാമെന്നു കാണിച്ചു തരികകൂടി ചെയ്യുന്നു ഹിറ്റ്ലറുടെ നാത്സി ജര്‍മ്മനി.
സാഹിത്യസൃഷ്ടികളിലൂടെയും, ചലച്ചിത്രങ്ങളിലൂടെയും ഈ പൈശാചിക ചരിത്രം ഇന്നും നിരന്തരം പുനരാവിഷ്ക്കരിക്കപ്പെടുന്നുണ്ട്. ഇനിയും പറഞ്ഞുതീരാത്ത കഥകളിലെ പുതിയ കണ്ണിയാണ് അടുത്ത കാലത്ത് യൂറോപ്പിലെ സിനിമാ പ്രേക്ഷകര്‍ ദര്‍ശിച്ച ഫോക്കര്‍ ഷ്ലോണ്ടോര്‍ഫിന്‍റെ "ഒമ്പതാം ദിവസം" (The Ninth Day) എന്ന ചിത്രം. നരകത്തില്‍ ജീവിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തിനുവേണ്ടി എങ്ങനെ ജീവിക്കാം ? വിശ്വാസവും വിശ്വസ്തതയും വിശ്വാസിയില്‍നിന്ന് ആവശ്യപ്പെടുന്നത് എന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരം കൂടിയാണ് ഈ കഥ.
1940 ല്‍ നാത്സിപ്പട ലുക്സംബര്‍ഗ് എന്ന ചെറുരാജ്യം കീഴടക്കിയപ്പോള്‍, അധിനിവേശത്തിനു എതിരുനിന്ന ലുക്സംബര്‍ഗിലെ കത്തോലിക്കാ വൈദികരിലൊരാളായിരുന്നു റവ. ജീന്‍ ബര്‍ണാര്‍ദ്. മരണക്യമ്പില്‍നിന്ന് യുദ്ധാവസാനം അര്‍ദ്ധപ്രാണനോടെ തിരിച്ചുവന്ന ഈ ധീരവൈദികന്‍ പിന്നീട് അവിടുത്തെ ബിഷപ്പായി. അദ്ദേഹത്തിന്‍റെ ഡയറിക്കുറിപ്പുകളുടെ പുനരാഖ്യാനമാണ് ഹെന്‍റി ക്രെമര്‍ എന്ന കഥാനായകന്‍റെ അനുഭവങ്ങളിലൂടെ നാം ദര്‍ശിക്കുക. നാത്സി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഹോമബലിയായിത്തീര്‍ന്ന ലക്ഷോപലക്ഷം മനുഷ്യജീവികള്‍ക്കുള്ള സ്മരണാഞ്ജലികൂടിയാണ് ഇത്. ദൈവത്തിനും മനസ്സാക്ഷിക്കും വേണ്ടി ജീവന്‍ ബലിയായി കൊടുക്കേണ്ടിവരുന്ന മനുഷ്യര്‍ പലപ്പോഴും രക്തസാക്ഷികളും വിശുദ്ധരുമായി കൊണ്ടാടപ്പെടാറുണ്ട്. എന്നാല്‍ അവര്‍ അനുഭവിച്ച ജീവിതസംഘര്‍ഷങ്ങള്‍ എന്തായിരുന്നുവെന്ന് പലപ്പോഴും നാം മനസ്സിലാക്കിയെന്നുവരില്ല. "നൈന്‍ത് ഡേ"യുടെ ക്യാമറ കാണുന്നത് ഇതാണ്.
ഹെന്‍റി ക്രെമര്‍ എന്ന എഴുത്തുകാരനും ബുദ്ധിജീവിയുമായ വൈദികന്‍ മറ്റനേകം വൈദികരോടെപ്പം കുപ്രസിദ്ധമായ ഡാക്കോ തടങ്കല്‍പാളയത്തിലെ 'പ്രീസ്റ്റ് ബ്ലോക്കി'ല്‍ മരണം മുന്നില്‍കണ്ടു ജീവിക്കുകയാണ്. നിഷ്ഠൂരമായ പീഡനം, പട്ടിണി, ദിവസേന അരങ്ങേറുന്ന തൂക്കിക്കൊലകള്‍. ഇതിന്‍റെ നടുവില്‍ ഒരു ദിവസം അപ്രതീക്ഷിതമായി ക്രെമര്‍ വിമോചിതനാവുന്നു. ഒമ്പതു ദിവസത്തെ അവധിയും നാട്ടിലേക്കുള്ള യാത്രാക്കൂലിയുമായി ക്യമ്പു വിടുന്ന ക്രെമര്‍ നാട്ടിലെത്തുന്നതുവരെ തന്നെ മോചിപ്പിച്ചതെന്തിനാണെന്നറിയുന്നില്ല. ലുക്സംബര്‍ഗിലെ നാത്സി കമന്‍ഡാന്‍ഡ് ജെബ്ഹാര്‍ട്ടാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്. പിറ്റെദിവസം ഓഫീസിലെത്തി തന്നെക്കാണാനുള്ള നിര്‍ദ്ദേശം നല്കി, ക്രെമറെ അദ്ദേഹത്തിന്‍റെ സഹോദരിയുടെ വീട്ടിലെത്തിച്ചശേഷം അയാള്‍ പോകുന്നു. തന്‍റെ പ്രിയപ്പെട്ട അമ്മ മരിച്ച വിവരം ക്രെമര്‍ അപ്പോഴാണറിയുക.
അദ്ദേഹം തന്‍റെ ഓഫീസില്‍വച്ച് ക്രെമറിന്‍റെ ദൗത്യം എന്താണെന്ന് പറഞ്ഞു കൊടുക്കുന്നു. ലുക്സംബര്‍ഗിലെ സഭാതലവനായ ആര്‍ച്ച് ബിഷപ്പ് നാത്സികളെ തുറന്നെതിര്‍ക്കുന്നയാളാണ്. അദ്ദേഹത്തെ സ്വാധീനിച്ച് നാത്സികളുമായി സന്ധിയുണ്ടാക്കണം. നാത്സി ജര്‍മ്മനി സഭയുടെ സംരക്ഷകരാണെന്ന് വരുത്തണം. എതിര്‍പ്പ് അവസാനിച്ചു എന്നറിയിക്കുന്ന ഒരു പ്രസ്താവന എഴുതി വാങ്ങണം. എങ്കിലേ ലുക്സംബര്‍ഗിലെ ജനങ്ങളെ വശത്താക്കാന്‍ പറ്റൂ. ക്രെമറെപ്പറ്റി സഭാധിപതിക്ക് നല്ല മതിപ്പുണ്ട്. അയാള്‍ പറഞ്ഞാല്‍ കേള്‍ക്കും. ഈ യത്നം പരാജയപ്പെട്ടാല്‍ ഭീകരമായിരിക്കും ഭവിഷ്യത്തുകള്‍. വിജയിച്ചാല്‍ വൈദിക തടവുകാരെ മുഴുവന്‍ മോചിപ്പിക്കാം. ക്രെമറുടെ സഹോദരന്‍റെ ബിസിനസ്സ് വളരാനുള്ള സാഹചര്യവും കിട്ടും. ഇനി ക്രെമര്‍ രക്ഷപെടാന്‍ ശ്രമിച്ചാല്‍ സഹവൈദികരും, ഒരുപക്ഷേ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും കൊല്ലപ്പെടും.
