top of page

ആദവും ഹൗവ്വായും ഭൗമിക പുറുദീസായും

Jul 15, 1989

5 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

സംശയിക്കുന്ന തോമ

People walk towards a glowing light in a vibrant forest filled with diverse animals and birds. The scene is serene and magical, bathed in golden hues.

"ആദവും ഹൗവ്വായ്യും ഉത്ഭവപാപവും" എന്ന തലക്കെട്ടിൽ ഏപ്രിൽ ലക്കം അസ്സീസിയിൽ എഴുതിയിരുന്ന ലേഖനത്തിന് ശ്രീ വി. ജെ ജോസഫ്, നിർമലഗിരി, ജൂൺ ലക്കം അസ്സീസിയിൽ എഴുതിയ പ്രതികരണം വായിച്ചു. പ്രതികരണത്തിനു നന്ദിപറയുന്നു. സങ്കീർണങ്ങളായ പല പ്രശ്നങ്ങളും അതിൽ ഉന്നയിച്ചിരിക്കുന്നതു കൊണ്ട് ഇപ്രാവശ്യത്തെ സ്ഥിരം പംക്തിയിൽത്തന്നെ അതിന് ഉത്തരമെഴുതുകയാണ്. വെറും ഒന്നുരണ്ടു ലേഖനങ്ങളുടെ പരിധിക്കുള്ളിൽ ഇങ്ങനെയുള്ള സംശയങ്ങൾക്കെല്ലാം നിവാരണം വരുത്തുക എളുപ്പമല്ല. എങ്കിലും മുഖ്യമായ സംശയങ്ങൾക്കു ചുരുങ്ങിയ വാക്കുകളിൽ ഉത്തരമെഴുതുകയാണ്.


1a) . ശ്രീ വി. ജെ ജോസഫിൻ്റെ ഒന്നാമത്തെ സംശയം, ''യേശു ഒരു ചരിത്രവസ്തുതയെന്നവണ്ണം ഏദൻ കഥ ഉദ്ധരിച്ചത് എന്തുകൊണ്ട്" എന്നാണല്ലോ. ഒരു ചരിത്രവസ്തുതയെന്നവണ്ണം യേശു ഉദ്ധരിച്ചുവെന്നതിന് ഉപോൽബലകമായി ശ്രീ ജോസഫ് എടുത്തുകാട്ടുന്നത് "ആദിമുതലേ സ്രഷ്ടാവ് മനുഷ്യരെ പുരുഷനും സ്ത്രീയുമായി സ്യഷ്ടിച്ചുവെന്നും, അക്കാരണത്താൽ,.."നിങ്ങൾ വായിച്ചിട്ടില്ലേ?'' (മത്താ 15, 3- 9) എന്ന സുവിശേഷ ഭാഗമാണ്. ശ്രദ്ധിച്ചുവായിച്ചാൽ ഈ ഭാഗത്ത് ഏദൻകഥ ചരിത്രവസ്തുതയാണെന്ന ഒരു സൂചനയും യേശു നൽകുന്നില്ലെന്നു കാണാം. ആദിമുതലേ സ്രഷ്ടാവ് ആദമെന്നും ഹൗവ്വായെന്നും പേരുള്ള രണ്ടുപേരെ സൃഷ്ടിച്ചുവെന്നല്ല, മനുഷ്യരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചുവെന്നാണല്ലോ നാമിവിടെ വായിക്കുക. "ആദം'' എന്നാൽ ''മനുഷ്യൻ'' എന്ന അർത്ഥമേയുള്ളുവെന്നു നേരത്തെ പറഞ്ഞിരുന്നു. ആദിമുതലേ സ്രഷ്ടാവ് മനുഷ്യരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചുവെന്നു പറയുന്നത് ചരിത്രസത്യം തന്നെയാണ്. മനുഷ്യകുലത്തിൻ്റെ ആരംഭം മുതൽ പുരുഷനും സ്ത്രീയുമുണ്ടായിരുന്നു. പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ചത്, അഥവാ അവരുടെ ആദികാരണം ദൈവമാണ് എന്ന വിശ്വാസമത്രേ വി. ഗ്രന്ഥ‌കാരനും യേശുനാഥനും ഇവിടെ എടുത്തുപറയുക. "ആദിമുതലേ'' എന്നു പറയുമ്പോൾ "മനുഷ്യകുലത്തിൻ്റെ ആദിമുതലേ" എന്നത്രേ അത്ഥമാക്കേണ്ടത്", "സൃഷ്ടിയുടെ ആദിമുതലേ" എന്നല്ല. ആദി മനുഷ്യരെ ദൈവം നേരിട്ടു സൃഷ്ടിച്ചുവെന്ന് വി. ഗ്രന്ഥകാരനോ യേശുവോ നിശ്ചിതമായി ഇവിടെ പറയുന്നില്ല. സഹസ്രാബ്ദങ്ങളിലൂടെയുള്ള പരിണാമം വഴിയാണ് മനുഷ്യന് അന്തിമ രൂപം ലഭിച്ചതെന്ന് ശാസ്ത്രജ്ഞന്മാർ തെളിയിക്കയാണെങ്കിൽ, അത് ഉൽപത്തിയുടെ ഗ്രന്ഥകാരനോ യേശുവോ പറഞ്ഞതിന് എതിരായി നിൽക്കുകയില്ല. എന്നാൽ, ഈ പരിണാമത്തിൻ്റെ ആദി കാരണവും, തുടർന്ന് അതിനെ നയിക്കുന്ന ശക്തിയും ദൈവമാണെന്നു സമ്മതിച്ചേ തീരൂ.


മനുഷ്യപാപത്തിൻ്റെ ഉത്ഭവം ആദി മാതാപിതാക്കളുടെ പാപത്തിൽ നിന്നാണെന്ന് ഒരു സൂചനയും യേശു ഇവിടെ നൽകുന്നില്ല. അതിനാൽ അവിടുത്തേക്ക് ഇവിടെ തെറ്റുപറ്റിയോ എന്ന ചോദ്യത്തിനു പ്രസക്തിയില്ലല്ലോ.


b) ആദത്തേയും ഹൗവ്വായേയും ചരിത്രവ്യക്തികളായും എദൻ കഥയെ ചരിത്ര സംഭവമായുമാണ് പൗലോസ് ശ്ലീഹാ കരുതുന്നത് എന്നുവേണം അനുമാനിക്കാൻ. അതുകൊണ്ട് പൗലോസ് ശ്ലീഹായ്ക്കു തെറ്റുപറ്റിയോ? ഇവിടെ ഒരു വിവേചനം ആവശ്യമാണ്. പൗലോസ് ശ്ലീഹായുടെ ലക്ഷ്യം യേശുവിലൂടെയുള്ള രക്ഷയുടെ സന്ദേശം നമുക്കു നൽകുക എന്നതായിരുന്നു; നമ്മെ ചരിത്രം പഠിപ്പിക്കുക എന്നതായിരുന്നില്ല. രക്ഷാകരസന്ദേശം നമുക്കു നൽകുന്ന കാര്യത്തിൽ പൗലോസിനു പരിശുദ്ധാരൂപിയുടെ പ്രചോദനമുണ്ടായിരുന്നു. അവിടെ അദ്ദേഹത്തിനു തെറ്റുവരുക സാദ്ധ്യമായിരുന്നില്ല. എന്നാൽ, രക്ഷാകരസന്ദേശം നൽകുന്നതിനിടയിൽ ആനുഷംഗികമായി പറഞ്ഞിട്ടുള്ള മറ്റു കാര്യങ്ങൾ പ്രകൃതിയേയും ചരിത്രത്തേയും പറ്റിയുള്ള അന്നത്തെ മനുഷ്യരുടെ പരിമിതമായ അറിവുവെച്ചുകൊണ്ടാണ് അദ്ദേഹം എഴുതിയത്. അതിൽ മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിനു തെറ്റുവരാം. അതിൽനിന്നും വേദപുസ്‌തകം അബദ്ധമാണെന്നോ അസത്യമാണെന്നോ വരുന്നില്ല. കാരണം വേദപുസ്‌തകം രചിക്കപ്പെട്ടത് രക്ഷാകരസന്ദേശം നൽകുന്നതിനാണ്: ചരിത്രമോ ശാസ്ത്രമോ പഠിപ്പിക്കുന്നതിനല്ല. രക്ഷാകരസന്ദേശം നൽകുന്നതിൽ ബൈബിളിന് ഒരിക്കലും അബദ്ധം സംഭവിക്കയില്ല.


ആദത്തിൻറ പാപം ലോകത്തിലേക്ക് പാപത്തിന് ആദ്യമായി പ്രവേശനം നൽകിയെന്നല്ലാതെ, ആദിമാതാപിതാക്കളുടെ പാപവിവരണത്തിലാണ് പൗലോസ് ശ്ലീഹാ ജന്മപാപത്തിൻറെ രഹസ്യം അടിയുറപ്പിച്ചിരിക്കുന്നത് എന്നു പറയുന്നതു ശരിയല്ലെന്നു മെയ് ലക്കത്തിൽ നിന്നു വ്യക്തതമായിരിക്കുമല്ലോ.


c) പാപം എങ്ങനെ ലോകത്തിൽ രംഗപ്രവേശം ചെയ്തു എന്ന ചോദ്യം ഉൽപത്തി പുസ്‌തകത്തിൻ്റെ കർത്താവിനേയും അലട്ടിയിരുന്നു. ഈ ചോദ്യത്തിന് വിശ്വാസത്തിൽ അദ്ദേഹം നൽകുന്ന ഇതിഹാസരൂപത്തിലുള്ള ഉത്തരമാണ് ഭൗമീകപറുദീസായിൽ വെച്ചുണ്ടായ പാമ്പിന്റെ പ്രലോഭനവും ആദി മാതാപിതാക്കളുടെ പതനവും. ഇന്നു പാപം ചെയ്യുന്ന മനുഷ്യൻ എന്താണ് ചെയ്യുക? തൻ്റെ സ്വാതന്ത്ര്യം ദുരുപയോഗിച്ചുകൊണ്ട ദൈവത്തിന്റെ കല്‌പനയെ അവൻ ലംഘിക്കുന്നു. ഗ്രന്ഥകാരന്റെ വീക്ഷണത്തിൽ, ആദിയിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇന്ന് പാപം ചെയ്യാനുള്ള പ്രലോഭനം മനുഷ്യന് അനുഭവപ്പെടുന്നുണ്ട്. ആദിയിലും ഇതുപോലെതന്നെ അനുഭവപ്പെട്ടിരിക്കണം. ഉൽപത്തിയുടെ പുസ്തകം രചിക്കപ്പെടുന്ന കാലത്ത് പാമ്പുമായി ബന്ധപ്പെട്ട ആരാധനാനുഷ്ഠാനങ്ങൾ (fertility cults) കാനാൻ ദേശക്കാരുടെയിടയിൽ പതിവായിരുന്നു. പല പൗരാണിക ജനതകളും ലൈംഗിക പ്രക്രിയയും പുനർജീവനുമായി ബന്ധപ്പെട്ട ഒരു ദേവനായിട്ടാണു പാമ്പിനെ കരുതിയിരുന്നത്. ഉൽപത്തിയുടെ കർത്താവിൻ്റെ വീക്ഷണത്തിൽ, അത് ഒരു ദേവനല്ല. വെറുമൊരു ജീവിയാണ് - കാനാൻകാരുടെ fertility cult ലേക്കു പ്രലോഭിപ്പിക്കുന്ന ഒരു നീച ജീവി. അതാണ് പാമ്പിനെ പ്രലോഭകനായി ചിത്രീകരിക്കാൻ കാരണം. ഈ ഇതിഹാസത്തിലൂ‍ടെ പല സത്യങ്ങൾ വി. ഗ്രന്ഥകാരൻ നമുക്കു നൽകുന്നുണ്ട്: പാമ്പ് ഒരു ദേവനല്ല ഒരു സൃഷ്ടി മാത്രമാണ്; പാപം മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗമാണ്, ഈ ദുർവിനിയോഗത്തിനു പ്രലോഭനങ്ങൾ പ്രേരകമായിത്തീരുന്നു. എന്നിത്യാദി നിത്യസത്യങ്ങൾ.


ഉത്ഭവപാപം ഒരു മിഥ്യയല്ല, സത്യം തന്നെയാണെന്ന് ജൂൺ ലക്കത്തിൽ നിന്നു വ്യക്തമായിരിക്കുമല്ലോ? അതു മനസ്സിലാക്കുന്ന രീതിക്കു തീർച്ചയായും മാററം വരേണ്ടിയിരിക്കുന്നു.


2. ഒരു പിടി ചോദ്യങ്ങൾ ആണെല്ലോ ശ്രീ. ജോസഫ് ഇവിടെ ഉന്നയിച്ചിരിക്കുന്നത്. ഓരാരോന്നിനും ഇവിടെ വിശദമായ ഉത്തരം പറയുവാൻ സ്ഥലപരിമിതി അനുവദിക്കയില്ല. ഉൽപത്തിയെപ്പറ്റി ആധുനിക ബൈബിൾ പണ്ഡിതന്മാർ എഴുതിയ ഏതെങ്കിലും ഒരു പുസ്ത‌കം വായിച്ചുനോക്കുന്നത് ഉപകാരപ്രദമായിരിക്കും. ഉദാഹരണമായി, ഏഷ്യയിലെ അദ്വിതീയ ബൈബിൾ പണ്‌ഡിതനായ ഫാ. ലൂക്ക് OFM Cap. എഴുതിയിട്ടുള്ള ഉല്‌പത്തി 1 -3: ഒരു വ്യാഖ്യാനം, (ജീവൻ ബുക്‌സ്, ഭരണങ്ങാനം).


ചുരുക്കിപ്പറഞ്ഞാൽ, നിത്യസത്യങ്ങൾ നമുക്കു പറഞ്ഞു തരുന്നതിനുള്ള ഉപാധിയായി ദൈവനിവേശിതരായ വി. ഗ്രന്ഥകാരന്മാർ രണ്ട് ഇതിഹാസങ്ങൾ അഥവാ സങ്കല്പകഥകളാണ് ഉൽപത്തിയുടെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങളിൽ നാം കാണുക. രൂപക കഥയുടെയും (allegory) അന്യാപദേശ കഥയുടേയും (parable) ചില അംശങ്ങൾ (പ്രതീകങ്ങൾ) ഈ സങ്കല്പ കഥകളിൽ കാണുവാൻ കഴിയും. എന്നാൽ, രൂപക കഥയായോ അന്യാപദേശ കഥയായോ ഈ സങ്കല്പ കഥകളെ വിശേഷിപ്പിക്കാൻ കഴിയില്ല. അവയിലൂടെ രക്ഷാകരങ്ങളായ ചിലനിത്യ സത്യങ്ങൾ വി. ഗ്രന്ഥകാരൻ നമുക്കു നൽകുന്നു. അവയ്ക്കാണ് ഇവിടെ പ്രാധാന്യം. അല്ലാതെ ഈ സങ്കല്‌പകഥകളിൽ എത്രമാത്രം ചരിത്രസത്യം അടങ്ങിയിരിക്കുന്നുവെന്ന പ്രശ്നത്തിനല്ല.