

പഴയ ഒരു സിനിമയില്‍ ശങ്കരാടി അവതരിപ്പിക്കുന്ന ഒരു വയസ്സന്‍ കഥാപാത്രമുണ്ട്. അയാളുടെ കയ്യില്‍ നീളന്‍ തടിപ്പെട്ടിയില്‍ പണിത ഒരു റേഡിയോയുമുണ്ട്. റേഡിയോ കേള്‍ക്കാതെ വരുമ്പോള്‍ അദ്ദേഹം രണ്ടടി കൊടുക്കുമ്പോള്‍ റേഡിയോ പാടിത്തുടങ്ങുന്നു. ശേഷം അദ്ദേഹം പറയുന്ന ഒരു ഡയലോഗുണ്ട് - 'ഇവിടെ എല്ലാര്‍ക്കും ഇതിന്‍റെയൊരു കുറവുണ്ട്'.
കേരളം കണികണ്ടുണരുന്ന ചിന്ത ഇതു തന്നെയാണോ എന്ന് ആശ്ചര്യം തോന്നും നാട്ടിലെ സംഭവവികാസങ്ങള്‍ കാണുമ്പോള്‍. താനൊഴിച്ച് നാട്ടില്‍ മറ്റെല്ലാവര്‍ക്കും രണ്ടടിയുടെ കുറവുണ്ട് എന്ന മട്ടിലായിട്ടുണ്ട് നമ്മുടെ പൊതു ബോധം.
ക്ലാസ് മുറിയില്‍ അധ്യാപകന്‍ കര്‍ക്കശക്കാരനായാല്‍, അയാള്‍ക്ക് രണ്ടു കൊടുക്കണം എന്ന് ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ കുറവല്ല. നിയമം പരിരക്ഷിക്കാനിറങ്ങുന്ന പോലീസിന് എങ്ങനെ രണ്ടു കൊടുക്കാം എന്നു ചിന്തിക്കുന്നവരും കുറവല്ല. ശാസിച്ച മേലധികാരിയുടെ മുഖത്തു നോക്കി 'രണ്ടു' പറയുന്നതാണ് മിടുക്ക് എന്നു കരുതുന്ന കീഴുദ്യോഗസ്ഥരുണ്ട്. ഖദറിട്ട പൊതു പ്രവര്‍ത്തകന് ഏത് ഓഫീസിലും കയറിച്ചെന്ന് യജമാനനെപ്പോലെ ഏതുദ്യോഗസ്ഥനോടും കയര്‍ക്കാമെന്നത് നാട്ടുനടപ്പായി മാറി. ക്രമസമാധാന പാലനത്തെക്കാള്‍ ഉപരി 'മെക്കിട്ടു കയറുന്ന' രീതിയായി പലപ്പോഴും പോലീസിംഗ്. ഇതിനൊക്കെ ചേര്‍ത്ത് ഏറ്റവും ലളിതമായി പറയുന്ന പേരാണ് അസഹിഷ്ണുത.
ടോക്കണ്‍ എടുത്തു ക്യൂവില്‍ നിന്ന് ഡോക്ടറെ കാണാന്‍ മടിയുള്ളവരാണ് പലരും. ക്യൂവിലുള്ള വരെ മറികടന്ന് പരിചയമുള്ള നഴ്സിനെ സ്വാധീനിച്ച് ഡോക്ടറെ ആദ്യം കാണാനൊക്കുമോ എന്ന് പരിശ്രമിക്കും. ട്രാഫിക് സിഗ്നലില്‍ കാത്തു കിടക്കാന്‍ ക്ഷമയില്ല. മുന്നില്‍ പോകുന്ന വാഹനം സ്പീഡ് കുറച്ചാല്‍ ക്ഷമയില്ല. ഒരാള്‍ ഓവര്‍ടേക്ക് ചെയ്താല്‍ ഒട്ടും സഹിക്കില്ല. കടയില്‍ സാധനം പൊതിഞ്ഞു തരാന്‍ വൈകിയാല്‍ 'തന്‍റെ സാധനം വേണ്ട' എന്ന് അട്ടഹസിക്കും. മുന്നില്‍ പോകുന്നവനും സഹയാത്രികനും, സഹപൗരനും എന്‍റെ പ്രശ്നമല്ല, എനിക്ക് എന്‍റെ കാര്യം മാത്രം നടക്കണമെന്ന ചിന്തയാണ് സ്വാര്‍ത്ഥത. അതു നടക്കാതെ വരുമ്പോള്‍ കാട്ടുന്ന വികാരമാണ് അസഹിഷ്ണുത.
സോഷ്യല്‍ മീഡിയയുടെ വരവോടെ അസഹിഷ്ണുതയുടെ വാക്‌രൂപങ്ങൾ കേട്ടാല്‍ അറയ്ക്കുന്ന രീതിയിലായി. തന്നെ നേരിട്ടു ബാധിക്കാത്ത ഏതു കാര്യത്തിനും കീഴെ പോയി വ ായിച്ചാലറയ്ക്കുന്ന 'രണ്ടു' വര്‍ത്തമാനം പറയാന്‍ മടിയില്ല എന്നായിട്ടുണ്ട്. സ്വന്തം ഐ.ഡി.യില്‍ നിന്നും അതു പറയാന്‍ പറ്റുന്നില്ലെങ്കില്‍ ഫേക്ക് ഐ.ഡി. ഉണ്ടാക്കിയിട്ടാണെങ്കിലും അതു പറഞ്ഞ് ഒരു തരം വിരേചന സുഖം അനുഭവിക്കുകയാണു പലരും.
