top of page

നാരകം പൂത്ത രാവ്

Oct 4, 2022

4 min read

ഫാ. ഷാജി CMI
Francis Assisi talk to birds

ഒരില കൊഴിയുന്നതും പൂവിടരുന്നതും കണ്ട് ഉണര്‍വ് പ്രാപിച്ചവരുണ്ട്. വൃക്ഷദലങ്ങളെ കാറ്റ് തഴുകുമ്പോള്‍ ഇലകള്‍ ഇളകിയാടുന്നതും ഇരവില്‍ ചന്ദ്രന്‍ പ്രഭചൊരിയുന്നതും വന്‍വൃക്ഷങ്ങള്‍ മഴനനഞ്ഞ് ഇലകള്‍ കൂമ്പി നാണിച്ചുനില്‍ക്കുന്നതും കണ്ട് ധ്യാനത്തിലേക്ക് ഉണര്‍ന്നവരുണ്ട്. അടയിരിക്കുന്ന പെണ്‍കിളിയുടെ മുകളിലത്തെ ശിഖരത്തില്‍ ആണ്‍കിളി വന്നിരുന്ന് ചിലക്കുന്നത് കണ്ടപ്പോള്‍ ദൈവത്തിലേക്കുയര്‍ന്ന ഫ്രാന്‍സിസ് പറഞ്ഞു: "നോക്കുക, പെണ്‍കിളി ഈറ്റുനോവ് അനുഭവിക്കുമ്പോള്‍ ദൈവം ആണ്‍കിളിയായ് പറന്നുവന്ന് പെണ്‍കിളിയുടെ വേദന മറക്കുവാന്‍ പാട്ടുപാടുന്നു."

ഒക്ടോബര്‍ നാല് - ഈ വിശ്വം കണ്ടതില്‍വെച്ച് ഏറ്റവും വിശുദ്ധനായ, അടുത്തറിഞ്ഞവര്‍ രണ്ടാം ക്രിസ്തുവെന്ന് വിളിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഓര്‍മ്മദിനം. ഈ ലേഖനം എഴുതുന്നതിന് കാരണമായത് പെരുമഴ പെയ്യുന്ന രാവതൊന്നില്‍ അസ്സീസി പുണ്യാളനെ വെറുതെ മനസ്സില്‍ താലോലിച്ചങ്ങനെയിരിക്കുമ്പോള്‍, കൈയിലിരുന്ന ചെറുനാരങ്ങയില്‍ നിന്നും പുറപ്പെട്ട സുഗന്ധമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ്, അന്തരിച്ച സിനിമാനടനും നിരൂപകനും അദ്ധ്യാപകനുമൊക്കെയായിരുന്ന നരേന്ദ്രപ്രസാദ് കസാന്‍ദ്സാക്കീസിന്‍റെ 'ദൈവത്തിന്‍റെ നിസ്സ്വന്‍' എന്ന നോവലനുഭവം കോറിയിട്ട പത്രത്താളിന്‍റെ പരാഗരേണുക്കള്‍ എഴുതിവച്ച നോട്ട്ബുക്ക് വീണ്ടുമെടുത്ത് മറിച്ചുനോക്കി. മാത്യു പ്രാല്‍ എന്ന തന്‍റെ സ്നേഹിതനെ മഴയുള്ള ഒരു രാത്രി താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തുന്നു നരേന്ദ്രപ്രസാദ്. അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളുടെ വിവരണമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

പനിപിടിച്ച് കിടപ്പിലായിരുന്നു മാത്യു. അതൊന്നും കൂട്ടാക്കാതെ ഉടനെ കാണണമെന്ന് നിര്‍ബന്ധം പറഞ്ഞ നരേന്ദ്രപ്രസാദിന്‍റെ അടുത്തേക്ക് തെല്ല് ഈര്‍ഷ്യയോടെ മാത്യു പാഞ്ഞെത്തി. ആ രാത്രിയില്‍ വിളിച്ചുവരുത്തിയതിലെ അതൃപ്തി അറിയിക്കുകയും ചെയ്തു. ചെന്നുകയറിയ ഉടനെ ഒരു ഗ്ലാസ് മദ്യത്തില്‍ നരേന്ദ്രപ്രസാദിന്‍റേതായ ചില പൊടിക്കൂട്ടുകള്‍ ഇട്ട് കുടിക്കാന്‍ കൊടുക്കുന്നു. സ്നേഹപൂര്‍വ്വം നിരസിച്ച മാത്യുവിനോട് വില്ലന്‍റെ ഘനഗംഭീര  ശബ്ദത്തില്‍ കുടിക്കാന്‍ കല്പിക്കുന്നു. അങ്ങനെ ഇരുവരും മദ്യലഹരിയില്‍ സിനിമാവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. സിനിമയുടെ ലൈംലൈറ്റില്‍ സുഹൃത്തുക്കളുടെയും സിനിമാക്കാരുടെയും പണത്തിന്‍റെയും നടുവില്‍ ഇരിക്കുമ്പോഴും വല്ലാത്ത ഏകാന്തത വന്നു മൂടുന്നു. അപ്പോഴൊക്കെ പഴയ വീഞ്ഞുപോലെ ഉത്തേജിപ്പിക്കുന്ന പഴയ സൗഹൃദങ്ങളെ   തേടിയിറങ്ങും. അങ്ങനെ തേടിപ്പിടിച്ചതാണ്  മാത്യു പ്രാല്‍ എന്ന ചങ്ങാതിയെ. അവനോട് പുതിയ സിനിമയായ നരസിംഹത്തിന്‍റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.

"നീയെന്‍റെ നരസിംഹം കണ്ടോ?"

"ഇല്ല."