
പുതിയ നിയമത്തിൽ, പ്രത്യേകിച്ച് 'അപ്പസ്തോല പ്രവർത്തനങ്ങ'ളിൽ പലപ്പോഴും യഹൂദരിൽ നിന്ന് വ്യത്യസ്തമായി സൂചിപ്പിക്കപ്പെടുന്ന ഒരു വിഭാഗമാണ് ഗ്രീക്കുകാർ. ഹെബ്രായ ഭാഷ അല്ലെങ്കിൽ അറമായ ഭാഷ സംസാരിക്കുന്ന പലസ്തീനിയൻ യഹൂദരെയാണ് പൊതുവേ യഹൂദർ എന്ന വാക്കുകൊണ്ട് അവിടെയെല്ലാം ഉദ്ദേശിക്കുന്നത്. പലസ്തീനക്കു വെളിയിൽ വിവിധ ഇടങ്ങളിൽ ചിതറി പാർത്തിരുന്ന യഹൂദർ ഹെബ്രായ ഭാഷ ഉപയോഗിക്കാതെ വരികയും അവിടങ്ങളിൽ കൂടുതലായി ഉപയോഗിച്ചിരുന്ന ഗ്രീക്ക് ഭാഷ സ്വായത്തമാക്കുകയും ചെയ്തു.
ഹെബ്രായ ഭാഷാ നൈപുണ്യം ഇല്ലാതിരുന്നതിനാലും, പല ചെറിയ കാര്യങ്ങളിലും അവരുടെ ആചാരങ്ങൾ വ്യത്യാസപ്പെട്ടിരുന്നതിനാലും ഹെബ്രായ യഹൂദർ യവന യഹൂദർക്കെതിരേ വിവേചനം കാട്ടുകയും അവരെ രണ്ടാംതരമായി കാണുകയും ചെയ്തുപോന്നു. പ്രതിദിനമുള്ള സഹായ വിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നതായി ഗ്രീക്കുകാർ ഹെബ്രായര്‍ക്കെതിരേ പിറുപിറുക്കുന്ന (അപ്പ. 6) പശ്ചാത്തലം ഓർക്കുക. സത്യത്തിൽ, രണ്ടാംകിടക്കാരായി ഗണിക്കപ്പെട്ട ഇപ്പറഞ്ഞ 'ഗ്രീക്കുകാർ' ആണ് ഹെബ്രായർക്കിടയിൽ നിന്ന് ക്രിസ്തുബോധ്യത്തെ വിജാതീയരുടെ അടുത്തേക്ക് എത്തിക്കുന്നതിൽ ആദ്യപടിയായി നിലകൊണ്ടത്.
***
ബ്ലാക്ക്

സ്തേഫാനോസിൻ്റെ രക്തസാക്ഷിത്വത്തെത്തുടർന്നുണ്ടായ മതപീഡനത്തിൽ ജറൂസലേം സഭയിൽ നിന്ന് പലായനം ചെയ്തവർ ഫിനീഷ്യ, സൈപ്രസ്, അന്ത്യോഖ്യ എന്നീ പ്രദേശങ്ങൾ വരെ എത്തിച്ചേർന്നു എന്ന് നാം വായിക്കുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ 11-ാം അധ്യായത്തിലാണ്. അക്കൂട്ടത്തിൽ സൈപ്രസിൽ നിന്നും കിറേനെയിൽ നിന്നും ഉള്ളവരും ഉണ്ടായിരുന്നു, എന്നും അവിടെ കാണുന്നുണ്ട്. അവരാണ് ഹെബ്രായരോടല്ലാതെ "ഗ്രീക്കു"കാരോട് ആദ്യമായി സുവിശേഷം പ്രസംഗിച്ചത് എന്ന വിശദാംശവും അവിടെയുണ്ട്. "ഗ്രീക്കു"കാർ സന്തോഷപൂർവ്വം സുവിശേഷം സ്വീകരിച്ചു. ഇക്കാര്യം ജെറൂസലേമിൽ അറിഞ്ഞപ്പോൾ സ്ഥിതിഗതികൾ പരിശോധിച്ചറിയാൻ അവിടെനിന്ന് അവർ അയച്ചത് ബർണബാസിനെയായിരുന്നു. ബർണബാസ് ആവട്ടെ, സൈപ്രസിൽ നിന്നുള്ള ഒരു ലേവായനും, ആത്മാവ് നിറഞ്ഞ മനുഷ്യനും ആയിരുന്നു. ദൈവത്തിൻ്റെ കൃപാവരം അന്ത്യോഖ്യയിൽ വ്യക്തമായി ദർശിച്ച ബർണബാസ്, അവരെ കൂടുതൽ ബലപ്പെടുത്താനായി സാവൂളിനെ അന്വേഷിച്ച് താർസൂസിലേക്ക് പോകുന്നു. സാവൂളിനെയും കൂട്ടിയാണ് അയാൾ മടങ്ങിയെത്തുന്നത്.
അപ്പസ്തോല പ്രവർത്തനങ്ങൾ 13-ാം അധ്യായത്തിലേക്ക് എത്തുമ്പോൾ, ബർണബാസും സാവൂളും അന്ത്യോഖ്യൻ സഭയുടെ ഭാഗമായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. ആ അദ്ധ്യായത്തിന്റെ ആദ്യ വചനങ്ങളിൽത്തന്നെ അവർ രണ്ടുപേരോടും ഒപ്പം, പേരെടുത്ത് പറയപ്പെടുന്ന മൂന്നുപേർ കൂടിയുണ്ട്. "നീഗർ എന്നു വിളിക്കപ്പെടുന്ന ശിമയോൻ, കിറേനെക്കാരൻ ലൂസിയോസ്, സാമന്ത രാജാവായ ഹേറോദേസിനോടൊപ്പം വളർന്ന മനായേൻ" എന്നിവരാണ് അവർ. അതിൽ നീഗർ എന്നു വിളിക്കപ്പെടുന്ന ശിമയോൻ, കിറേനെക്കാരൻ ലൂസിയോസ്, എന്നയാളോട് ചേർത്ത് പറയുന്നതിനാൽ ശിമയാേനും കിറേനെക്കാരൻ തന്നെയായിരുന്നു എന്ന് കരുതാം. കാരണം അന്ത്യോഖ്യൻ സഭയുടെ കിറേനേ ബന്ധം മുമ്പും സുചിപ്പിക്കപ്പെട്ടിരുന്നല്ലോ. 'നീഗർ' എന്നാൽ കറമ്പൻ എന്നാണർത്ഥം. അയാൾ നന്നായിട്ട് കറുത്തിട്ട് ആയിരുന്നിരിക്കണം. കിറേനെക്കാരൻ ലൂസിയോസും കറുത്ത ആൾ തന്നെ ആയിരുന്നിരിക്കണം. കിറേനേ (സൈറീൻ എന്ന് ഇംഗ്ലീഷ്) എന്നത് ആഫ്രിക്കയുടെ വടക്കേ അറ്റത്തെ ഒരു നഗരമായിരുന്നല്ലോ. അപ്പോൾ, ജറൂസലേമിൽ നിന്ന് മതപീഡനം കാരണം പലായനം ചെയ്ത ഈ കിറേനെക്കാരൻ ശിമയോൻ ആരാണ് ? ഇദ്ദേഹത്തെ നാം ഇതിനുമുമ്പ് പരിചയപ്പെട്ടിട്ടുണ്ടോ?
കുരിശു ചുമന്നുകൊണ്ട് യേശു ഗാഗുൽത്തായിലേക്ക് നീങ്ങുമ്പോൾ ശാരീരികമായി ഏറെ ക്ഷീണിതനായിരുന്നു എന്നും, അതിനാൽ വയലിൽ നിന്ന് വരികയായിരുന്ന കിറേനെക്കാരൻ ശിമയോനെ പട്ടാളക്കാർ അവിടത്തെ കുരിശു ചുമക്കാൻ നിർബന്ധിച്ചു എന്നും നാം മൂന്ന് സമാന്തര സുവിശേഷങ്ങളിലും വായിക്കുന്നുണ്ട്. എന്തുകൊണ്ടാണ് യേശുവിൻ്റെ കുരിശ് ചുമക്കാൻ, വയലിൽ നിന്ന് പണികഴിഞ്ഞ് വരുന്ന, വഴിയുടെ അരികുചേർന്ന് നിന്ന അയാളെത്തന്നെ പടയാളികൾ നിർബന്ധിച്ചത്? കാരണം അയാൾ 'നീഗർ' ആയിരുന്നു - കറുത്ത തൊലിയുള്ളവൻ ആയിരുന്നു. ആർക്കും മെക്കിട്ട് കേറാവുന്ന ഒരു ശരീരമാണ് കറുത്തവൻ. മൂന്ന് സുവിശേഷകരിൽ മർക്കോസ് "അയാൾ അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായിരുന്നു" എന്നുള്ള വിശദാംശം കൂടി (15:21) കൂട്ടിച്ചേർക്കുന്നുണ്ട്. വഴിയേ പോകുന്ന ഒരു തൊഴിലാളിയുടെ മാത്രമല്ല അയാളുടെ മക്കളുടെ പേരും സുവിശേഷകൻ അറിഞ്ഞിരിക്കണമെങ്കിൽ അയാൾക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കേണ്ടതല്ലേ? അതുപോലെ, പിൽക്കാലസഭയിൽ അദ്ദേഹം അറിയപ്പെടുന്ന ആളായിരുന്നു എന്നനുമാനിക്കാനും ന്യായമില്ലേ? അങ്ങനെ നോക്കുമ്പോൾ, ഉത്തരാഫ്രിക്കയിലെ സൈറീൻ പട്ടണക്കാരായ ശിമയോനും ലൂസിയോസും എന്ന കറുത്തവരാണ് ഹെബ്രായതയുടെ കെട്ട് പൊട്ടിച്ച് സുവിശേഷത്തെ പുറത്തേക്കിട്ടത് !
