top of page

അഞ്ചാം കോപ്പ

Apr 1

3 min read

ഫാ. ഷാജി CMI
The Bread and wine.

തലയില്‍ ഒരു കുടം ജലവുമായി വരുന്ന പുരുഷനോട് എവിടെയാണ് പെസഹാ വിരുന്ന് ഒരുക്കേണ്ടത് എന്ന് ചോദിക്കുക എന്ന അടയാളവാക്യവുമായിട്ടാണ് കാര്യങ്ങള്‍ ആരംഭിക്കുന്നത്. അയാള്‍ അവരെ ഒരു ഉയര്‍ന്ന മാളികയിലേക്ക് നയിച്ചു. അത് അലങ്കരിക്കപ്പെട്ടിരുന്നു. സെഹിയോന്‍ ഊട്ടുശാല. അവന്‍റെ സങ്കടത്തിന്‍റെയും സന്തോഷത്തിന്‍റെയും ഹൃദയമിടിപ്പ് നമുക്കവിടെ കേള്‍ക്കാം. പ്രാണന് തുല്യം സ്നേഹിച്ച തന്‍റെ പ്രിയപ്പെട്ടവരെ വിട്ടുപിരിയേണ്ടി വരുന്നതിന്‍റെ സങ്കടം. അന്ന് രാത്രി താന്‍ കടന്നുപോകേണ്ട കഷ്ടപ്പാടുകളെ ഓര്‍ത്തുള്ള വേദന. തന്‍റെ പ്രിയപ്പെട്ടവരൊക്കെ തന്നെ ഉപേക്ഷിച്ചുപോകും എന്നോര്‍ക്കുമ്പോഴുള്ള വ്യസനം. തള്ളിപ്പറയാനിരിക്കുന്നവന്‍റേയും, ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍റേയും ചെയ്തികളോര്‍ക്കുമ്പോഴുള്ള നെഞ്ചുപിടയ്ക്കല്‍. മറുവശത്ത് തന്‍റെ പിതാവിന്‍റെ പക്കലേക്ക് പോകാന്‍ സമയമായി എന്നുള്ളതിന്‍റെ വലിയ സന്തോഷം. തന്‍റെ ജീവിതനിയോഗത്തിലേക്ക് ഇനി ഏതാനും നാഴികകള്‍ മാത്രം എന്നതിന്‍റെ ചാരിതാര്‍ത്ഥ്യം. ഇതെല്ലാം കൂടിയപ്പോള്‍ സെഹിയോന്‍ മാളിക നക്ഷത്രഖചിതമായി മേഘംകൊണ്ടെന്നപോലെ അലങ്കരിക്കപ്പെട്ടു.

ഒരു ചരുവത്തില്‍ വെള്ളവും, കയ്യില്‍ തോര്‍ത്തും. ചരുവത്തിലെ വെള്ളം ഒരു മൊന്തകൊണ്ട് കോരിയെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി. തോര്‍ത്ത്കൊണ്ട് തുടച്ചു. അതില്‍ ഉമ്മവെച്ചു. പഴയ പാതകളില്‍ നടന്ന് ശിഷ്യരുടെ പാദങ്ങളില്‍ പറ്റിച്ചേര്‍ന്നിട്ടുള്ള പൊടികളില്‍ നിന്ന് അവരെ വിമുക്തരാക്കി. സ്വാതന്ത്ര്യത്തിന്‍റെ പുതിയ വഴികളിലേക്ക് അവരെ കൈപിടിച്ച് നടത്തി. അവന്‍റെ ഈ പ്രവൃത്തികള്‍ കണ്ട് ശിഷ്യന്മാരുടെ മുഖം ലജ്ജകൊണ്ട് ചുവന്നുപോയി. അപ്പോള്‍ അവര്‍ ഓര്‍ത്തു, ഇന്നലെ അവന്‍റെ പാദങ്ങള്‍ അറേബ്യായില്‍ നിന്നും കൊണ്ടുവന്ന മീറാകൊണ്ട് കഴുകി ഒരു സ്ത്രീ അവളുടെ കേശഭാരംകൊണ്ട് തുടച്ച് വൃത്തിയാക്കിയിരിക്കുന്നു. ഇന്ന് അവനോ ഞങ്ങളുടെ പാദങ്ങള്‍ ശുദ്ധജലംകൊണ്ട് കഴുകിത്തുടച്ച് അതിന്മേല്‍ ഉമ്മ വെക്കുന്നു.

എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോള്‍, സത്രം സൂക്ഷിപ്പുകാരനും ഭാര്യയും വന്നുചേര്‍ന്നു. എല്ലാവര്‍ക്കും കഴിക്കുവാനുള്ള അപ്പം ഒരു കുട്ടനിറയെ കൊണ്ടുവന്നിരുന്നു. അയാളുടെ ഭാര്യ ഒരു ചാറ നിറയെ വീഞ്ഞും കൊണ്ടുവന്നിരുന്നു. യേശു കുട്ടയില്‍ നിന്നും ഒരപ്പമെടുത്ത് മുറിച്ചുകൊണ്ട് പറഞ്ഞു: "ഒരു പക്ഷേ നാമിനി ഒരിക്കലും ചേര്‍ന്നിരുന്ന് അപ്പം മുറിച്ച് പങ്കിടുവാന്‍ ഒത്തുകൂടിയില്ലെന്നു വരാം. ഗലീലിയായിലെ നമ്മുടെ സൗഹൃദത്തിന്‍റെ ഓര്‍മ്മക്കായി ഈ ദിവസം നമുക്ക് ഈ അപ്പക്കഷ്ണം തിന്നാം".

യേശു പിന്നെ ഒരു കോപ്പയിലേക്ക് വീഞ്ഞ് പകര്‍ന്നു. അല്പമൊന്ന് രുചിച്ചു. പിന്നെ ശിഷ്യരുടെ നേരെ നീട്ടി. ഇത് കുടിക്കുവിന്‍. പുതിയ ജീവന്‍റെ മധുരം നിങ്ങള്‍ക്ക് ലഭിക്കട്ടെ. നാളെ ഞാന്‍ നിങ്ങളോടൊപ്പം ഇല്ലാതിരിക്കുമ്പോഴും ഇപ്രകാരം നിങ്ങള്‍ക്ക് ഒരുമിച്ച് കൂടാം. അപ്പം മുറിച്ച് പങ്കിടാം. ഇപ്രകാരം വീഞ്ഞ് പകര്‍ന്ന് കൊടുക്കുകയും ചെയ്യാം. നിങ്ങള്‍ സ്നേഹത്തോടെയാണ് ഇത് ചെയ്യുന്നതെങ്കില്‍ ഞാന്‍ അവിടെയുണ്ടായിരിക്കും. നിങ്ങളോടൊപ്പം, തൊട്ടടുത്തുതന്നെ.