top of page

ഭൂമിയുടെ യൗവ്വനം വീണ്ടെടുക്കാനാവുമോ

Jan 1, 2010

3 min read

വി. ജി. തമ്�പി
Ignoring the older one by the younger generation

രത്നം വെളിയില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു

ഏവരും അതിനായി അന്വേഷണത്തിലാണ്.

ചിലര്‍ കിഴക്കും ചിലര്‍ പടിഞ്ഞാറും അതിനായി തിരയുന്നു

ചിലര്‍ ജലത്തിലും ചിലര്‍ കല്ലുകള്‍ക്കിടയിലും.

എന്നാല്‍ വിനീതനായ കബീര്‍ അതിന്‍റെയഥാര്‍ത്ഥ മൂല്യം കണ്ടെത്തി.

അതിനെ ഏറെ കരുതലോടെ പൊതിഞ്ഞെടുത്തു

ഹൃത്തിന്‍റെ അകക്കാമ്പില്‍ അതിനെ സൂക്ഷിച്ചു.


ചരിത്രവും ഭാവനയും സ്തംഭിച്ചുപോയ നമ്മുടെ കാലഘട്ടത്തിലേയ്ക്കും കബീറിന്‍റെ ധ്യാനസാന്ദ്രമായ ഈ മൊഴി സത്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പുതിയൊരു സൂര്യനെ ഉദിപ്പിക്കുന്നുണ്ട്.  വിശ്വാസത്തിന്‍റെ വീണ്ടെടുപ്പുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടാകുന്ന കാലമാണിത്.  ചിതറിത്തെറിച്ചുപോയ ഒരു സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങളിലൂടെ ചോരയില്‍ നനയാതെ ഒരാള്‍ക്കിന്ന് വിശ്വാസത്തെ ജീവിതത്തില്‍ പകര്‍ത്താനാവാതായിട്ടുണ്ട്. സ്വന്തം വിശ്വാസത്തെ ഇത്രമേല്‍ അവിശ്വസിക്കുന്നതുകൊണ്ടാണ് മനുഷ്യന്‍ വര്‍ഗ്ഗീയതയുടെ വാള്‍ കയ്യിലെടുക്കുന്നത്.  വിശ്വാസം കപടവേഷങ്ങളില്‍ ഉന്മാദം കൊള്ളുകയാണ്.  വിനിമയത്തിന്‍റെ പാലങ്ങളെല്ലാം തകര്‍ത്തുകൊണ്ട് ആത്മീയത രാഷ്ട്രീയപാതകികളുടെ കയ്യിലാണ് ഇന്ന്.  ആത്മീയതയുടെ സാംസ്കാരിക ഉള്ളടക്കമാണ് ഇന്ന് തിരിച്ചറിയപ്പെടേണ്ടത്.

ഏകദേശം ഒരു നൂറ്റാണ്ടുമുമ്പ് രവീന്ദ്രനാഥടാഗോര്‍ സംസ്കാരത്തിന്‍റെ വിപരീതദിശയിലൂടെ പായുന്ന ഭൗതികപുരോഗതിയെക്കുറിച്ചൊരു ചിത്രം വരച്ചുവെച്ചതോര്‍ക്കുന്നു.  സ്വന്തം സംസ്കാരത്തെ അന്യാധീനപ്പെടുത്തുകയും അന്യമായതിനെയെല്ലാം വാരിപ്പുല്‍കുകയും ചെയ്യുന്ന ഭൗതികാര്‍ത്തിയുടെ പരക്കംപാച്ചില്‍ നടുക്കത്തോടെ നോക്കുകയായിരുന്നു അദ്ദേഹം.  സംസ്കാരം എന്നാല്‍ സ്വധര്‍മ്മം എന്നാണര്‍ത്ഥം കൊടുക്കേണ്ടത്.  ഒരു മനുഷ്യന്‍റെ ധര്‍മ്മം, അയാള്‍ എന്താണോ അതിന്‍റെ ഏറ്റവും മികച്ച ആവിഷ്ക്കാരമായിരിക്കും.  ധര്‍മ്മവിരുദ്ധമായ എന്തും എത്ര വളര്‍ന്നാലും അടിവേരില്‍ ചീഞ്ഞതായിരിക്കും.  ജീവിതചക്രം എങ്ങോട്ടേയ്ക്കാണ് കെട്ടിവലിക്കപ്പെടുന്നത്?  എന്തിലേയ്ക്കുള്ള പുരോഗതി എന്നോ, ആര്‍ക്കുവേണ്ടിയുള്ള പുരോഗതി എന്നോ ചോദിക്കാന്‍ പോലുമുള്ള ധര്‍മ്മവിവേകം നമ്മുടെ കാലഘട്ടത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.

  നാം ജീവിക്കുന്ന സമൂഹത്തിന് അതിന്‍റെ ചുവടുവെയ്പുകളില്‍ നൃത്തവും ശബ്ദങ്ങളില്‍ സംഗീതവും അവയവങ്ങളില്‍ സൗന്ദര്യവും വേണം.  നക്ഷത്രങ്ങളിലും പൂക്കളിലും അതിന് ഉപമകള്‍ വേണം.  ദൈവത്തിന്‍റെ സൃഷ്ടിജാലങ്ങളുമായി അതിന് താളലയം വേണം.  ഇങ്ങനെയൊക്കെ ആയിരിക്കേണ്ട ഈ സമൂഹം അളവറ്റ ആര്‍ത്തിയുടെ കിരാതവാഴ്ചയ്ക്കുകീഴില്‍ നിരത്തിലൂടെ തപ്പിത്തടഞ്ഞു നീങ്ങുന്ന ഒരു പഴഞ്ചന്‍ അങ്ങാടിവണ്ടിയായി മാറിയിരിക്കുകയാണ്. അത് യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ശൂന്യതയിലേയ്ക്കാണ് നീങ്ങുന്നത്.  ജീവിതത്തിന്‍റെ ഹരിതശോഭയെ കീറിമുറിച്ച് ഈ യാത്ര വൃത്തിഹീനമായ വഴിച്ചാലുകള്‍ സൃഷ്ടിക്കുന്നു.  ഈ യാത്ര നമ്മെ ഒരിടത്തും എത്തിക്കുകയില്ല.

  നൂറുവര്‍ഷത്തിന്‍റെ പഴക്കമുള്ള വാക്കുകളാണിത്.  ഒരുപക്ഷേ ആര്‍ത്തിയുടെ അക്രമാസക്തികൊണ്ട് വിരൂപമാക്കപ്പെടുന്ന ഈ കാലത്തിലാണ് ഈ വാക്കുകള്‍ കൃത്യമായി കൊത്തിയെടുക്കേണ്ടത്.  ആദര്‍ശങ്ങളുടെ കര്‍മ്മകാണ്ഡങ്ങള്‍ ഇടിഞ്ഞു തകരുകയും ആസക്തിയുടെ പുതിയ വന്‍കരകള്‍ രൂപപ്പെടുകയും ചെയ്യുന്ന ഈ കാലത്തിലാണ് ടാഗോറിന്‍റെ പ്രവചനദര്‍ശനം ഏറെ അനുയോജ്യമാവുക.

സുഖം കഴിഞ്ഞുപോയി.  വര്‍ത്തമാനകാലം ഭയങ്കരമായിരിക്കുന്നു.  ഓരോ ദിവസവും പാപമയം.  ഭൂമിയുടെ യൗവ്വനം നശിച്ചിരിക്കുന്നു.چ  മനുഷ്യമഹത്വത്തെ നിലനിര്‍ത്തുന്ന യൗവ്വനത്തിന്‍റെ മരണത്തെക്കുറിച്ച് താക്കീത് നല്‍കിക്കൊണ്ടാണ് മഹാഭാരതം ആരംഭിക്കുന്നത്. ലക്ഷം ശ്ലോകങ്ങള്‍ക്കൊടുവില്‍ വ്യാസന്‍റെ വിലാപവും നാം കേള്‍ക്കുന്നു.

ഞാനിതാ കയ്യുയര്‍ത്തി നിലവിളിക്കുന്നുആരും അത് കേള്‍ക്കുന്നില്ലല്ലോ.

ജീവിതത്തിന്‍റെ അഗാധപ്രശ്നങ്ങളില്‍ ഇടപെടുന്ന വ്യാസഹൃദയം ഒരു പക്ഷേ ഈ കാലത്തോടായിരിക്കും ഏറ്റവും തീക്ഷ്ണമായി പ്രതിസ്പന്ദിക്കുക, അത്രയും നിസ്സഹായമായി.ഭാവനയുടെ അന്ത്യമാണ് നമ്മുടെ കാലത്തിന്‍റെ ഏറ്റവും ഭയാനകമായ ദുരന്തം എന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്.  സ്വപ്നങ്ങള്‍ക്കോ സങ്കല്പങ്ങള്‍ക്കോ ഉള്ള സാധ്യതകളത്രയും അടഞ്ഞുപോയ ഈ കാലം ധാര്‍മ്മിക സംവേദനത്തിലാണ് സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുന്നത്.  ഭാവനയില്ലാത്ത ജനതയാണ് ആയുധങ്ങളില്‍ വിശ്വസിക്കുന്നത്.  യുദ്ധത്തിനും ഹിംസയ്ക്കും വര്‍ഗ്ഗീയതയ്ക്കും ദാരിദ്ര്യത്തിനും കാരണം മനുഷ്യരാശിയുടെ ഭാവനാരാഹിത്യമാണ്.  ഭാവനയുള്ള ഒരാള്‍ക്കും ആരേയും കശാപ്പു ചെയ്യേണ്ടതായിട്ടില്ല.  ആരേയും അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യേണ്ടതില്ല.  ഭാവനയുടെ നാശം ലോകത്തെ വിരൂപമാക്കും.  ഹൃദയങ്ങളെയും ആശയങ്ങളേയും കോര്‍ത്തിണക്കുവാനുള്ള ഊര്‍ജ്ജമാണ് ഭാവന.  തന്നില്‍ സകലജീവജാലങ്ങളും, സകലജീവജാലങ്ങളില്‍ താനുമുണ്ടെന്ന് ആരാണോ തിരിച്ചറിയുന്നത് അയാളാണ് ലോകത്തെ ഭാവനയാല്‍ പൂരിപ്പിക്കുന്നത്.

  മോചനത്തിന്‍റെ ചാലകശക്തിയാകേണ്ടതിനു പകരം മതവും രാഷ്ട്രീയവും മനുഷ്യരാശിയില്‍ തടവറകള്‍ സൃഷ്ടിക്കുന്നത് സാംസ്കാരികാന്ധത കൊണ്ടാണ്.  വിശ്വാസികളെ സ്വാതന്ത്ര്യത്തിലേയ്ക്കല്ല, ഭയചകിതമായ ചങ്ങലക്കണ്ണികളുടെ തടവറകളിലേയ്ക്കാണ് അത് കൊണ്ടുപോകുന്നത്.  ആത്മീയാന്ധതയുടെ ഇരുട്ടും ഭയാനകമായ ഹിംസയും മതങ്ങള്‍ക്കുള്ളില്‍ പെരുകുന്നതതുകൊണ്ടാണ്.  ഓരോ വിശ്വാസിയും തന്‍റെ വിശ്വാസത്തിന്‍റെ സൗന്ദര്യം കൊണ്ടാകണം വര്‍ഗ്ഗീയതയെ ചെറുക്കേണ്ടത്.  മതേതരത്വത്തിന്‍റെ കപടബോധംകൊണ്ട് വര്‍ഗ്ഗീയതയ്ക്ക് ഉത്തരം നല്‍കാനാവില്ല.

  ലാവോത്സെ പറയുന്നുണ്ട്, ആര്‍ത്തിയാല്‍ നേടുന്ന ജീവിതത്തെ വിജയമെന്നു പറയാതിരിക്കുക.  നന്മയുള്ളവന്‍ സ്വന്തം ചുമതലകള്‍ പൂര്‍ത്തീകരിക്കുന്നു.  നന്മയില്ലാത്തവന്‍ സ്വന്തം അവകാശങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നു.  നമുക്ക് മരിക്കാം.  പക്ഷേ സ്വയം ജീര്‍ണ്ണിക്കാതിരിക്കാം.

നേടുന്നതല്ല, യത്നിക്കുന്നതാണ് ജീവിതം എന്ന ആപ്തവാക്യം ബുദ്ധിയെ ഹൃദയത്തോട് ഇണക്കി നിര്‍ത്തുന്നവരുടെ ജീവിത മന്ത്രമാകണം.

പൊളിഞ്ഞുവീണ പ്രപഞ്ചസങ്കല്പങ്ങള്‍ക്ക് നടുവിലിരുന്ന് ഒരു രാജ്യത്ത് അനേകം ലോകങ്ങളുണ്ടാക്കി, ഒരു മനുഷ്യനില്‍ അനേകം മനുഷ്യരെ നിര്‍മ്മിച്ച്, ജാതി, മതം, ഗോത്രം, കക്ഷിരാഷ്ട്രീയം, ലിംഗഭേദം എന്നിവയ്ക്കുള്ളില്‍ സമൂഹത്തെ പലതായി നുറുക്കി, സമഗ്രതയെ പരിഹസിച്ച്, അങ്ങേയറ്റം ശിഥിലമായ ഒരു ജീവിതത്തിന്‍റെ ആത്മാവുനഷ്ടപ്പെട്ട ഭൗതികസമൃദ്ധിക്കുള്ളിലാണ് നമ്മുടെ കാലം കടന്നുപോകുന്നത്.  

  ഉത്സവങ്ങളില്‍ മാത്രമാണ് നമുക്കിന്നാനന്ദം.  ഉല്ലാസത്തിന്‍റെ ഉപരിപ്ലവതകളില്‍ ജീവിതത്തിന്‍റെ അഗാധമായ പ്രതിസന്ധികളെ മുഴുവന്‍ നാം ഒഴുക്കിക്കളയുന്നു.  പുറമേയ്ക്കെല്ലാം ഭദ്രം.  സുന്ദരം. ചട്ടക്കൂടില്‍ ജനാധിപത്യം മനോഹരം.  പക്ഷെ ഒരു ജനത എന്ന നിലയില്‍ പരസ്പരവിശ്വാസത്തിന്‍റെ എല്ലാ ഘടകങ്ങളെയും നാം കയ്യൊഴിഞ്ഞിരിക്കുന്നു. എല്ലാവരും സ്വന്തം ജാതിമതരാഷ്ട്രീയാതിര്‍ത്തികളില്‍ അചഞ്ചലരായി നിലയുറപ്പിച്ചിരിക്കുന്നു.  അതിര്‍ത്തികളെ മായ്ക്കുന്ന അനന്തതയുടെ ഭാവനയില്‍ ആര്‍ക്കാണ് വിശ്വാസം?  മനുഷ്യന്‍ തനിക്കുള്ളിലെ പിളര്‍പ്പുകളും വൈരുദ്ധ്യങ്ങളും മൂടിവെച്ച് എത്രകാലം തുടരും.

  നന്മ ചീത്തയായും ചീത്ത നന്മയായും പ്രത്യക്ഷപ്പെടുന്ന വിപരീതങ്ങളുടെ കാലമാണിത്.  സംവാദസംസ്കാരത്തിന് സംഭവിച്ച മരണമാണ് നമ്മുടെ കാലത്തെ ഇത്രയും വിരൂപമാക്കിയത്.  ഒരു ജനത സംവാദത്തിന് തയ്യാറാവുന്നില്ലെങ്കില്‍ ജനാധിപത്യസ്വാതന്ത്ര്യത്തെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.  ജീര്‍ണ്ണതകള്‍ക്കെതിരായുള്ള പ്രതിരോധത്തിന്‍റെ ഊര്‍ജ്ജമാണ് സംവാദം.

മനുഷ്യാനുഭവങ്ങളിലെ യഥാര്‍ത്ഥസത്തയെ ചോര്‍ത്തിക്കളഞ്ഞ് വ്യാജബോധമാക്കിമാറ്റുന്ന കാലം.  മതവും രാഷ്ട്രീയവും സാംസ്കാരികാന്ധതയുടെ വിറങ്ങലിച്ച ജഡരൂപങ്ങളാകുന്ന കാലം.

ആഗോളനീതിയെ മുന്‍നിര്‍ത്തിയുള്ള മാനവികതയുടെ പ്രാപഞ്ചികൈക്യത്തെ കുറിച്ചുള്ള പ്രത്യാശയെ ഒരു സങ്കല്പമെന്ന നിലയില്‍ പോലും നമുക്കുള്ളില്‍ നമുക്ക് താലോലിക്കാനാവുന്നുണ്ടോ?

മറ്റൊരു പുതുവര്‍ഷത്തിന്‍റെ പടിവാതില്‍ തുറക്കുമ്പോള്‍ വിശ്വാസത്തിന്‍റെ പ്രതിസന്ധികളെ നേരിടുവാനുള്ള വിവേകമാണ് നമ്മുടെ പ്രത്യാശ.  വിശ്വാസങ്ങള്‍ക്കുള്ളിലെ സൗന്ദര്യത്തെ സര്‍ഗ്ഗാത്മകതയെ വൈവിധ്യങ്ങളെ സംസ്കാരത്തെ തിരിച്ചറിയുന്നതിലൂടെ നമ്മുടെ കാലം ജീവിതത്തിന്‍റെ വിണ്ടുകീറിയ മണ്ണിനെ നനപ്പിക്കും.  സംസ്കൃതിയുടെ മുറിവുകളെ ഉണക്കും.  

വിശ്വാസമെന്നത് മറ്റുള്ളവര്‍ നിരാശരാകുമ്പോള്‍ പ്രത്യാശിക്കുന്നതും പ്രത്യാശിക്കുമ്പോള്‍ നിരാശമാകുന്നതുമാണ്.  നിത്യതയോടുചേര്‍ന്നു നിന്നുള്ള മനുഷ്യന്‍റെ സുസ്ഥിതിയാണത്.  ഭൂമിയെ യൗവ്വനതീക്ഷ്ണമാക്കുവാനുള്ള ഭാവനയുടെ ജ്വലനമാകട്ടെ പുതുവര്‍ഷം.

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page