

മനുഷ്യോത്പത്തി മുതല്‍ ഇന്നോളം ഒരു മനുഷ്യന്‍ കടന്നുപോകാന്‍ ഇടയുള്ള മുറിവുകളും പേറി, ഒറ്റരാത്രികൊണ്ട് കോടതികള്‍ മാറിമാറി ദേഹവും ദേഹിയും മുറിവേറ്റ, സംരക്ഷിക്കാന്‍ ഏതെങ്കിലും സാധ്യതയുള്ള ഏക മനുഷ്യനും കൈവിട്ട നേരത്ത് കരുണ വറ്റിയ കണ്ണുകളും, ഒത്ത ഇരയെ പാങ്ങിനു കിട്ടിയ വേട്ടക്കാരന്‍റെ സന്തോഷമായി നില്‍ക്കുന്ന ഒരു ജനക്കൂട്ടത്തിന് മുമ്പില്‍ അടിമുടി മുറിവുകളുമായി നില്‍ക്കുന്ന മനുഷ്യനെ വിരല്‍ചൂണ്ടി പറഞ്ഞ അവസാനത്തെ തുള്ളി കരുണയുടെ വാക്ക് 'ഇതാ മനുഷ്യന്‍'.
***
വിലാപങ്ങളുടെ പുസ്തകം
ബൈബിള്‍ താളുകളിലൂടെ കടന്നു പോയപ്പോള്‍ കുരിശിനോളം കരളുടഞ്ഞ മനുഷ്യരുടെ നിലവിളികള്‍ നിറയുന്നുണ്ട് കാതില്‍. സൃഷ്ടിയുടെ മകുടമായി സ്വന്തം ഛായയിലും സാദൃശ്യത്തിലും താന്‍ മെനഞ്ഞെടുത്ത മനുഷ്യന്‍ അവന്‍റെ പാപം കൊണ്ട് പിതൃഹൃദയം മുറിപ്പെടുത്തിപ്പോള്‍, തന്‍റെ ഏക പുത്രനെ പാപ പൊറുതിക്ക് ബലി മൃഗമായി ലോകത്തിന് വെച്ച് നീട്ടിയത് മുതല്‍ അങ്ങോട്ട് കദനം നിറഞ്ഞ വഴിത്താര തുടങ്ങുന്നു.
ഉള്ളില്‍ എന്നോ കൊതിപ്പിച്ച, കനിവരുത്തിയ നഷ്ടത്തിന്‍റെ തേങ്ങലുകളുമായി, കയ്യെത്താ ദൂരത്തുള്ള സ്വാതന്ത്ര്യത്തിന്‍റെ പറുദീസ നഷ്ടത്തിന്‍റെ പരിവേദനവുമായി പൂര്‍വ്വ പിതൃക്കള്‍ നില്‍ക്കുന്നു. വിയപ്പ് തുള്ളികള്‍ വളമാക്കിയ മുള്ളും, മുള്‍ച്ചെടിയും പടര്‍ന്ന കയറിയത് മണ്ണില്‍ ആണെങ്കിലും അതിനേക്കാള്‍ വേരിട്ടത് ഉള്ളിലാണ്. ഒരു നിമിഷം, ആര്‍ത്തിരമ്പിയ കോപത്തിന്‍റെ വില! എത്ര കൊട്ടി അടയ്ക്കാന്‍ ശ്രമിച്ചാലും ആര്‍ത്തിരമ്പുന്ന സഹോദരന്‍റെ നിസ്സഹായതയുടെ നിലവിളിയും, ചോരയുടെ ഗന്ധം വിട്ടുമാറാത്ത കായെന്, ചോദിച്ചു വാങ്ങിയ ദൈവസംരക്ഷണത്തിന്‍റെ മുദ്രയുടെ ഭാരം ജീവിതാവസാനം വരെ ഭാരമുള്ള ഒരു ഓര്‍മ്മയായിരുന്നില്ലേ. ഓര്‍മ്മയുടെ ഭാരം പേറുവാന്‍ മനുഷ്യന്‍ തുടങ്ങിയത് അന്നുമുതലായിരുന്നോ?.
തനിക്ക് വിഹിതമല്ലാത്ത ഒരു കാഴ്ചയെ സ്വന്തമാക്കുവാന്‍ തെറ്റില്‍ നിന്ന് തെറ്റിലേക്ക് യാത്ര ചെയ്ത ഒരു മനുഷ്യന്‍ പിന്നീട് സമസ്ത അപരാധങ്ങളും ഏറ്റുപറഞ്ഞ് പാപ പൊറുതിക്കു വേണ്ടി സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥിച്ചു. നൂറ്റാണ്ടുക ള്ക്കപ്പുറവും പാപ പൊറുതിക്കുവേണ്ടി കണ്ണീരൊഴുക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ സങ്കീര്‍ത്തനങ്ങളും ഏറ്റുചൊല്ലുവാന്‍ ഇടയാവുന്നുണ്ട് എന്നുള്ളത് ദൈവത്തിന് മാത്രം അറിയാവുന്ന ഒരു നീതി.
***
ദൃഷ്ടാന്തങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങുന്നതല്ല....
പുതിയ നിയമത്തിലേക്ക് എടുത്തുചാടിയാല്‍, ദൈവത്തിനു ആമേന്‍ പറഞ്ഞ നാള്‍ മുതല്‍ കുരിശിന്‍റെ ചുവട്ടില്‍, വാടിയ ചെമ്പില താളുപോലെ ചുരുണ്ടു കൂടിയ പുത്രനെ ഏറ്റവാങ്ങിയതുവരെ വ്യാകുലതകളുടെ കഥ പറയാനുള്ള നസ്രത്തിലെ സ്ത്രീ എന്നെ പ്രത്യാശയോടെ നോക്കുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും, പറഞ്ഞു കേട്ടുകൊണ്ടിരുന്ന പൂര ്വികരുടെ പാപത്തിന്‍റെയും, ശാപത്തിന്‍റെയും ഭാരവും ഒപ്പം താന്‍ കടന്നുപോകുന്ന അന്ധതയുടെ മുറിവുകളുമായി വഴിയില്‍ കാത്തു നില്‍ക്കുന്ന ഒരു കുരുടനായ മനുഷ്യനെ യോഹന്നാന്‍ കാണിച്ചു തരുന്നുണ്ട്. 'പാപവും ശാപവും എന്നുപറഞ്ഞ് ഭാരപ്പെടേണ്ട കുഞ്ഞേ അവയൊക്കെയും ദൈവമഹത്വത്തിനു വേണ്ടിയായിരുന്നുവെന്ന് പറഞ്ഞ രക്ഷകന്‍റെ വാക്കുകളെ എനിക്ക് ആരെങ്കിലും പറഞ്ഞുതന്നിരുന്നുവെങ്കില്‍.
കൂട്ടംതെറ്റിയ കുഞ്ഞാടിന്‍റെ കഥ കേവലം ഫലിതമായി പറയുന്ന വര്‍ത്തമാനകാലത്തില്‍. കൂട്ടം പിരിഞ്ഞുപോയ കുഞ്ഞാടിനെ മറ്റൊരു കണ്ണില്‍ നോക്കിയാല്‍, കൂട്ടത്തില്‍ കൂട്ടില്ലാത്തവന്‍. തിരികെ വിളിക്കാന്‍ ആരും അവകാശം പറയാനില്ലാത്തവന്‍. തെറ്റിയ വഴികളെ കുറിച്ച് ഓര്‍ത്ത് സ്വയം കുറ്റപ്പെടു ത്താനും, വേദനകളുടെ ക്രൂര മുള്ളൂകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അലിവുള്ള ഇടയനെ മാത്രം കിനാവ് കാണാന്‍ കഴിയുന്ന കുഞ്ഞാട്. എന്‍റെ സ്വസ്ഥതയുടെ രാവുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എല്ലാവരാലും കൈവിട്ട് തൂങ്ങി നില്‍ക്കുന്ന കുരിശില്‍ നിന്നുകൊണ്ട് ചക്രവാളങ്ങളിലേക്ക് കണ്ണീര് പറ്റിയ മിഴികള്‍ ചായിച്ച് ഇന്നും ദൈവപുത്രന്മാര്‍ 'അപ്പ നീ പോലും കൈവിട്ടോ' എന്ന് ചങ്കുപൊട്ടി നിലവിളിക്കുന്നുണ്ട്. ഇനിയും കഥകള്‍ ഏറെയുണ്ട്. നിങ്ങള്‍, നിങ്ങളെത്തന്നെ തിരിച്ചറിഞ്ഞ കഥാപാത്രങ്ങള്‍ ഇനിയുമില്ലേ....
***
വര്‍ത്തമാനകാലം
