ഫേണ്‍ഹില്ലിലെ പ്രഭാതങ്ങളാണ് ഓര്‍മ്മ വരുന്നത്. നേരം പുലരുന്നതിനുമുമ്പേ എഴുന്നേറ്റ് വെളിയിലിറങ്ങി ഷട്ടര്‍തുറന്ന് താഴ്വരയെ അകത്തേയ്ക്കു ക്ഷണിക്കണം. ഗുരുവിന്‍റെ മുറിയുടെ പുറത്തേക്കുള്ള ഭാഗം ഗ്ലാസ്സിട്ടിരിക്കുകയാണ്. പ്രഭാതത്തിന്‍റെ തിരിനാളം തെളിഞ്ഞുതെളിഞ്ഞു വരുന്നതനുഭവിച്ചുകൊണ്ടു വേണം ഗുരുവിന് ദിനചര്യ ആരംഭിക്കാന്‍. അത് ബെയ്ഥോവന്‍റെയോ മൊസാര്‍ട്ടിന്‍റെയോ മുത്തുസ്വാമിദീക്ഷിതരുടെയോ സംഗീതത്തില്‍നിന്നാവാം. ഗുരുവിന്‍റെ മറുപടി കാത്തിരിക്കുന്ന വേഴാമ്പലിനുള്ള മഴയില്‍നിന്നാവാം. റൂമിയില്‍നിന്നോ ജ്ഞാനേശ്വരനില്‍നിന്നോ സങ്കീര്‍ത്തനങ്ങളില്‍നിന്നോ ആവാം. വിഷയം അല്ല വിഷയം. അതു ഹൃദയത്തില്‍ നിറയ്ക്കുന്ന ധന്യതയാണ്. സ്നേഹമസൃണതയാണ്. കണ്ണുനിറയുന്ന, നിറയ്ക്കുന്ന കാര്യങ്ങളില്‍നിന്നേ ഗുരു പ്രഭാതം തുടങ്ങാറുള്ളൂ. ഹൃദയത്തില്‍ നനവു പടര്‍ത്തുന്നതെന്തോ അതുമാത്രമാണ് തന്‍റെ മതമെന്നു പറയാതെ പറയുന്ന ആ സ്നേഹസാന്നിദ്ധ്യത്തിലിരുന്നാണ് മൗനത്തിന്‍റെ വാചാലതയും വാചാലതയിലെ മൗനവും അനുഭവിച്ചിട്ടുള്ളത്. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും.
ഗുരു നിത്യയെക്കുറിച്ചാണ് പറയുന്നത്. നിശ്ശബ്ദത, മൗനം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഗുരുവിനോടൊപ്പം ചെലവഴിച്ച ആ പ്രഭാതങ്ങളാണ് നിറയുക. താഴ്വരയില്‍ കോടമഞ്ഞിന്‍റെ മൗനസഞ്ചാരം. അകത്ത് ഗുരുവിന്‍റെ മൗനവാണികള്‍. മൗനത്തില്‍ മൗനം നിറച്ചുനല്കിയ നിയതിയോട് നന്ദിപറഞ്ഞു ഗുരുവിന്‍റെ വാക്കുകള്‍ എഴുതിയെടുക്കും. ഇടയ്ക്ക് ഗുരു നിശ്ശബ്ദനാകും. അടുത്ത വരിക്കായി കാത്തിരിക്കും. ഗുരുവിന്‍റെ ശരീരത്തില്‍ തിങ്ങിവിങ്ങി നിറഞ്ഞ മൗനാനുഭൂതി പുറത്തേക്കു പ്രസരിക്കും. ചിന്താപടലങ്ങളാല്‍ കലുഷമായ എന്‍റെ ബോധത്തെ അതു തഴുകിയൊഴുകും. പ്രാണന്‍ നിശ്ചലമാകും. ശരീരത്തില്‍ കുളിരു പടരും. കണ്ണുനിറയും. ചിന്തകള്‍ ഒഴിയും. ഹൃദയം വിതുമ്പും. ആ നിമിഷങ്ങള്‍ എനിക്കേറ്റവും വിലപ്പെട്ടതാണ്. ഗുരുവിനെക്കുറിച്ചുള്ള സ്മരണകളില്‍ ഗുരുവോ ഞാനോ ഇല്ലാത്ത ആ നിമിഷങ്ങളാണ് നിറഞ്ഞുവരിക. ജീവിതത്തിന്‍റെ തനിമ നിശ്ശബ്ദതയിലാണ് പൂര്‍ണ്ണമായി അനുഭവിക്കാനാകുക എന്നു കേള്‍ക്കുമ്പോഴൊക്കെ അതെ! അതെ! എന്നു പറയിപ്പിക്കുന്നത് ഒരനുഗ്രഹംപോലെ ലഭിച്ച ആ ദിനങ്ങളാണ്.
പലരും സൂഫി എന്നു വിളിക്കുന്ന ബീരാന്‍ ഔലിയ ഉപ്പാപ്പ എന്ന വയോവൃദ്ധന്‍റെകൂടെ കുറച്ചുനാള്‍ കഴിയാനുള്ള ഭാഗ്യമുണ്ടായി. പട്ടാമ്പിക്കടുത്തുള്ള കരിവാന്‍പടി എന്ന സ്ഥലത്ത്. പാതവക്കില്‍ മൂന്നു പലകകളെ മെത്തയാക്കിയാണ് അദ്ദേഹത്തിന്‍റെ ഇരിപ്പ്. കിടന്നുറങ്ങുന്നതായി ഒരിക്കലും കണ്ടിട്ടില്ല. സിംഹം ഇരിക്കുന്നതുപോലുള്ള ഒരിരുപ്പാണ്. എന്തിലോ ആണ് ശ്രദ്ധ. വര്‍ഷങ്ങളായി തുടരുന്ന ശ്രദ്ധ. രാത്രികളില്‍ അദ്ദേഹത്തിനടുത്ത് ചാക്കുവിരിച്ച് ഞാനുമിരിക്കും. പാതിരാത്രിയായാല്‍ ആരുമുണ്ടാകില്ല. എല്ലാവരും ഉറങ്ങാന്‍ പോകും. അപ്പോള്‍ എന്നോടായി എന്തെങ്കിലും പറയും എന്നു കരുതി. എന്നാല്‍ ഒന്നും പറഞ്ഞില്ല. ഇടയ്ക്കിടെ എന്നെ നോക്കി മന്ദഹസിക്കും. ഒരു കള്ളനെപ്പോലെ ഞാന്‍ തളരും. പിന്നീട് വാക്കിനായുള്ള ആഗ്രഹം എന്നില്‍നിന്നും കൊഴിഞ്ഞുപോയി. അപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ അനുഭവിച്ചു തുടങ്ങിയത്. കരുണാര്‍ദ്രമായ സാന്നിദ്ധ്യമാണ് ആ വയോവൃദ്ധനെന്ന് അനുഭവിച്ചു. മൗനത്തിന്‍റെ മഹാശക്തിയില്‍ അകമലിയുന്നതറിഞ്ഞു. വാക്കുകളില്‍ കുരുങ്ങിക്കിടക്കുന്ന ആത്മാവിനെ മൗനത്തിലൂടെ തെളിച്ചെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹവും കാണിച്ചുതന്നു.
അങ്ങനെ എത്രയോ പേര്‍. ബുദ്ധന്‍റെയും യേശുവിന്‍റെയും റൂമിയുടെയും രമണമഹര്‍ഷിയുടെയുമെല്ലാം കഥകളും വാക്കുകളും വായിക്കുമ്പോള്‍ അതിലെല്ലാം ഒളിഞ്ഞിരുന്ന് അടക്കംപറയുന്ന മൗനത്തെ വായിച്ചെടുക്കാനും അനുഭവിക്കാനും കഴിയാത്തിടത്തോളം നമ്മുടെ ജീവിതം ചിന്താകലുഷമായ മതബോധത്തിന്‍റെ ഇടുങ്ങിയ ലോകങ്ങളില്‍ ആഴ്ന്നാഴ്ന്നു പോകുകയേയുള്ളൂ എന്ന് അറിയാനാകുന്നു. പ്രഭാഷണങ്ങളും പ്രഘോഷണങ്ങളുംകൊണ്ട് കാലുഷ്യം ബാധിച്ചുകൊണ്ടിരിക്കുന്ന ആത്മീയലോകത്ത് നിശ്ശബ്ദതയുടെ വിപ്ലവം എന്നാണാവോ സംഭവിക്കുക?
ടാഗോറിനെപ്പോലുള്ളവരുടെ ഹൃദയസ്പന്ദനം വാക്കുകളായി വിരിയുമ്പോള്‍ മൗനം മിണ്ടാതിരിക്കലല്ലെന്നു നാം അനുഭവിക്കാറുണ്ട്. അദ്ദേഹം പാടുന്നു;
അല്ലയോ ഗാനപ്രിയാ,
ഈ പ്രപഞ്ചം ആകെക്കൂടി നിന്‍റെ
ഗാനപിയൂഷമാണ്.
അടക്കപ്പിടിച്ച മൗനമൂകതയില്‍
ഞാന്‍ അത്ഭുതത്തോടെ തരിച്ചുനിന്നു.
ഞാന്‍ നിന്നില്‍ ശ്രദ്ധാന്വിതനായിരിക്കുന്നു.
എന്‍റെ കാതില്‍ വന്നുവീഴുന്ന നിന്‍റെ ശ്രുതിമാധുര്യം
കണ്ണുകള്‍ക്കുകൂടി ആശ്ചര്യജ്യോതിസ്സായി
ഭവിക്കുന്നു.
നിന്‍റെ മധുരസംഗീതത്തിന്‍റെ കല്ലോലങ്ങള്‍
ഒരിക്കലും ഒടുങ്ങാത്ത ആകാശങ്ങളില്‍
ആനന്ദത്തിന്‍റെ രോമാഞ്ചം പകര്‍ന്നുവീശുന്നു.
ആ പ്രവാഹധോരണിയെ തടഞ്ഞു നിറുത്തുവാന്‍
ഒരു കര്‍ക്കര ദുര്‍ഗ്ഗവും എവിടെയുമില്ല.
നിന്‍റെ സംഗീതോത്സവത്തില്‍ ഭാഗഭാക്കാവാന്‍