

(ജീവന്‍റെ എല്ലാ തുടിപ്പുകളും ചിന്തയുടെ എല്ലാ തലങ്ങളും പച്ചയായി തുടിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ - കുറ്റവാളിയെന്നാരോപിക്കപ്പെട്ട ഒരുവനെ- ബന്ധിതനാക്കി കഴുമരത്തിലേക്ക് തള്ളിക്കൊണ്ടുപോകുന്നു. കഴുത്തില്‍ കൊലക്കുരുക്ക് അണിയിക്കപ്പെട്ട്, അന്ത്യനിമിഷങ്ങളെണ്ണി കാത്തുനില്ക്കുമ്പോഴും ദൈവനാമം ഉരുവിടുന്ന ആ മനുഷ്യന്‍റെ അപ്പോഴത്തെ ദയനീയാവസ്ഥ, വാക്കുകള്‍ക്കപ്പുറം ഭീകരവും ബീഭത്സവുമാണ്. കിരാതമായ ഈ കഴുവേറ്റലിനു സാക്ഷ്യം വഹിക്കേണ്ടിവന്ന ജോര്‍ജ് ഓര്‍വെല്‍ - ഇദ്ദേഹം ബ്രിട്ടീഷ് ഇംപീരിയല്‍ പോലീസിലെ ഒരു അംഗമായിരുന്നു - തന്‍റെ, ആ നിമിഷത്തെ ഹൃദയത്തുടിപ്പുകളാണ് ഈ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ജോലിയുടെ ഭാഗമായി മാത്രം ഈ കഴുവേറ്റല്‍ ചടങ്ങിനെ കണ്ട ഉദ്യോഗസ്ഥന്മാരുടെ നിര്‍വികാരിത ഇദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.)
ബര്‍മ്മയിലെ ഒരു ജയിലിന്‍റെ കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളിലാണ് ഞാനും സംഘവും. ഇതു മഴയില്‍ കുതിര്‍ന്ന ഒരു തണുത്ത പ്രഭാതം. നിരനിരയായി കൊച്ചുകൊച്ചു ഷെഡുകള്‍. ഓരോന്നിനും ഏകദേശം പത്തടി വ്യാസം കാണും. ഏതോ ചെറിയ മൃഗങ്ങളുടെ ഗുഹകളാണവയെന്നു പെട്ടെന്നു തോന്നിപ്പിക്കാമെങ്കിലും അതിലെ അന്തേവാസികള്‍ നമ്മെപ്പോലുള്ള മനുഷ്യര്‍തന്നെ. പുതപ്പുകൊണ്ട് നഗ്നത മറച്ച് ഓരോ അറയുടെയും മൂലയില്‍ കുത്തിയിരിക്കുന്നതു മനുഷ്യരാണ്. വെറും മനുഷ്യരല്ല, കുറ്റമാരോപിക്കപ്പെട്ട്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍. ജീവിതത്തില്‍ അവശേഷിക്കുന്ന ദിവസവും മണിക്കൂറും നിമിഷവുംവരെ വായിച്ചറിഞ്ഞവര്‍. അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ കഴുവേറ്റപ്പെടാവുന്ന അവര്‍ക്കു കൂട്ടായുള്ളത് ഒരു ചെറിയ പലക കട്ടിലും കുടിവെള്ളം നിറച്ചിരിക്കുന്ന ഒരു മണ്‍കുടവും.
അഞ്ചാറു വാര്‍ഡന്മാര്‍ ചേര്‍ന്ന് അവരിലൊരുവനെ സെല്ലില്‍നിന്നും പുറത്തേയ്ക്കു കൊണ്ടുവരികയാണ്. കഴുമരത്തിലേക്കുള്ള അവന്‍റെ യാത്ര ആരംഭിച്ചിരിക്കുന്നു. പറ്റേ വെട്ടിയ മുടി. ഈറനണിഞ്ഞ കണ്ണുകള്‍. ബാഹ്യഭാവങ്ങളില്‍നിന്നും ആ മനുഷ്യനൊരു ഹിന്ദുവാണെന്ന് മനസ്സിലായി. അയാളുടെ സമൃദ്ധമായ മേല്‍മീശ ഏതോ സിനിമയിലെ ഹാസ്യകഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു.
നല്ല ഉയരമുള്ള ആറ് ഇന്ത്യന്‍ വാര്‍ഡന്മാരാണ് ആ മനുഷ്യനു ചുറ്റും ചേര്‍ന്നുനീങ്ങുന്നത്. നീട്ടിപ്പിടിച്ച നിറതോക്കുകളുടെയും ബയണറ്റിന്‍റെയും നടുവില്‍ കൈവിലങ്ങണിഞ്ഞ് ചങ്ങലയാല്‍ ബന്ധിതനായി അയാള്‍ നടന്നുനീങ്ങുകയാണ്. എങ്കിലും അയാളെ അവര്‍ ഉന്തുകയും തള്ളുകയും വലിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇടംവലം തിരിയാന്‍ അയാളെ അവര്‍ അനുവദിക്കുന്നില്ല. കരയ്ക്കു പിടിച്ചിട്ട മത്സ്യത്തെപ്പോലെ അയാള്‍ പിടയുകയാണ്. എന്നിട്ടും അയാള്‍ പ്രതികരിക്കുന്നില്ല. എതിര്‍ക്കുന്നുമില്ല. മുടന്തി മുടന്തി അയാള്‍ മുന്നോട്ടു നീങ്ങുകയാണ്.
സമയം എട്ടുമണി. അകലെയുള്ള പട്ടാളക്യാമ്പില്‍ നിന്നും സൈറണ്‍ മുഴങ്ങി. പ്രഭാതഭക്ഷണത്തിനു സമയമായി.
അക്ഷമനായി മുറ്റത്തുനിന്നിരുന്ന സൂപ്രണ്ട് സൈറണ്‍ കേട്ടപ്പോള്‍ തലയുയര്‍ത്തി അയാള്‍ എത്തിയില്ലേയെന്നു നോക്കി. നരച്ചമീശയും പരുക്കന്‍ സ്വരവുമുള്ള അയാള്‍ കയ്യിലിരിക്കുന്ന വടി നിലത്ത് ആഞ്ഞാഞ്ഞു കുത്തി. "ഫ്രാന്‍സിസ്, നിങ്ങള്‍ എന്തെടുക്കുകയാണ്? ഇതുവരെ റെഡിയായില്ലേ? ഇവന്‍ കൊല്ലപ്പെടേണ്ട സമയം ഇപ്പോള്‍ ത്തന്നെ കഴിഞ്ഞിരിക്കുന്നു. ദൈവത്തെയോര്‍ത്ത് ഒന്നുവേഗം കൊണ്ടുവരൂ," ആര്‍മി ഡോക്ടര്‍ കൂടിയായിരുന്ന അയാള്‍ തിടുക്കപ്പെട്ടു.
"എല്ലാം തയ്യാറാണ് സാര്‍. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആരാച്ചാരും റെഡി. അവിടെയെത്തേണ്ട താമസമേയുള്ളൂ," ഫ്രാന്‍സിസ് ഭവ്യതയോടെ പറഞ്ഞു.
"ഉം... പെട്ടെന്നാകട്ടെ... ഈ പണി കഴിഞ്ഞിട്ടുവേണം അവന്മാര്‍ക്കു പ്രഭാതഭക്ഷണം നല്‍കാന്‍." അയാള്‍ വീണ്ടും ധൃതികൂട്ടി.
ഒരുവനെ തൂക്കിലേറ്റിയിട്ട്, മറ്റ് തടവുകാര്‍ക്ക് അതും, വൈകാതെ ഈ തൂക്കുമരത്തിലേക്ക് എത്തേണ്ടവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള തിടുക്കം!
സായുധധാരികളായ വാര്‍ഡന്മാരുടെ അകമ്പടിയോടെ അയാള്‍ കഴുമരത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. മജിസ്ട്രേറ്റും മറ്റുള്ളവരും തൊട്ടുപിന്നാലെ.
കൊലമരത്തിലേയ്ക്ക് ഇനി ഏകദേശം 30 അടി ദൂരം. കൊല നടക്കാന്‍ സൂപ്രണ്ടിന്‍റെ ഒരു വാക്കു സമ്മതം മാത്രമേ വേണ്ടൂ.
